19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 2 December 2014

വിശ്വസിനിമാ വിഭാഗം: 37 രാജ്യങ്ങള്‍.. 60 ചിത്രങ്ങള്‍

രാജ്യന്തര ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തീവ്രചിന്തയിലൂടെയും ശക്തമായ ആഖ്യാനത്തിലൂടെയും മലയാളിക്ക് പ്രിയങ്കരനായ ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രം ഇത്തവണയും മേളയെ അത്യാകര്‍ഷകമാക്കും. പൈശ്ചാചികമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയില്‍ നിന്നാരംഭിക്കുന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയിട്ടുണ്ട്.
മൊഹ്‌സന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്' വ്യത്യസ്ത സിനിമാ അനുഭവമാകും. ജനങ്ങളുടെ ദാരിദ്ര്യത്തിനുമേല്‍ ചവിട്ടിനിന്ന് ആഡംബര ജീവിതം നയിച്ചിരുന്ന ഭരണാധികാരിക്ക് അധികാരം നഷ്ടമാകുന്നു. രക്ഷപ്പെട്ട് പാലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഭരണാധികാരിക്ക് നേരിടേണ്ടിവരുന്നത് ജനങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ കടുത്ത സാഹചര്യങ്ങളാണ്. ഐ.എഫ്.എഫ്.ഐ., വെനീസ്, ഷിക്കാഗോ തുടങ്ങി നിരവധി മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയ 'പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്‌സ്' പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്ന ഒരു റഷ്യന്‍ ഗ്രാമത്തിന്റെ കഥ പറയുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി വരുന്ന പോസ്റ്റ്മാനാണ് പുറംലോകവുമായി അവര്‍ക്കുള്ള ഏക ബന്ധം. അയാള്‍ ഗ്രാമത്തിലെ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു.  സംവിധാനം ആന്‍ഡ്രെ കൊഞ്ചാലോവ്‌സ്‌ക്ക്.
ജോര്‍ജ് സിനോണിന്റെ നോവലിനെ ആസ്പദമാക്കി മാത്യു അമല്‍റിക് സംവിധാനം ചെയ്ത 'ബ്ലൂ റൂം' സങ്കീര്‍ണ അനുഭവങ്ങളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ത്രില്ലറാണ്.
ഇം ക്വോണ്‍ ടീക്ക് സംവിധാനം ചെയ്ത 'റിവയര്‍' കാന്‍സറിനോട് പടവെട്ടുന്ന യുവതിയുടെയും താങ്ങും തണലുമായി നില്‍ക്കുന്ന ഭര്‍ത്താവിന്റെയും കഥ പറയുന്നു. ഭാര്യയുടെ മരണശേഷം മനഃസംഘര്‍ഷം നിറഞ്ഞ ജീവിതം നയിക്കുന്ന ഭര്‍ത്താവ്, കീഴുദ്യോഗസ്ഥയായ ചീ ഇഞ്ചുവുമായുണ്ടായിരുന്ന തന്റെ അടുപ്പത്തെക്കുറിച്ച് രോഗാവസ്ഥയില്‍ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നറിയുമ്പോള്‍ നടുങ്ങുന്നു.
ക്ലാസിക് കുറ്റാന്വേഷണ കഥകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് 'ബാക്ക് കോള്‍, തിന്‍ ഐസ്'ലൂടെ സംവിധായകന്‍ ഡയോ യിനാന്‍. കൂട്ടക്കൊലപാതകവും സസ്‌പെന്‍സും പ്രണയവും നിറഞ്ഞ ചിത്രം  ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.  ബീജിങ് സ്റ്റുഡന്റ് ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ജൂറി അവാര്‍ഡും ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബര്‍ലിന്‍ ബെയറും സില്‍വര്‍ ബെര്‍ലിന്‍ ബെയറും നേടിയിട്ടുണ്ട്.
ചൈതന്യ താംഹെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. ഓടയില്‍ കാണപ്പെടുന്ന തൊഴിലാളിയുടെ ശവശരീരത്തില്‍ നിന്നു തുടങ്ങുന്ന അന്വേഷണം  വര്‍ഗരാഷ്ട്രീയവും പുരുഷമേധാവിത്വവും കൊടികുത്തിവാണിരുന്ന കാലത്തിന്റെ അടയാളപ്പെടുത്തലാണ്. വെനീസ് ചലച്ചിത്രോത്സവത്തില്‍ ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്.
യുവാന്‍ അഡ്‌ലറിന്റെ 'ബത്‌ലഹേം', ആദിത്യ വിക്രം സെന്‍ഗുപ്തയുടെ 'ലേബര്‍ ഓഫ് ലൗ', സെലന്റെ വിന്റര്‍ സ്ലീപ്പ്, ഒളിവിയര്‍ അസായസിന്റെ 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ', തകാഷി മൈക്കിന്റെ 'ഓവര്‍ യുവര്‍ ഡെഡ് ബോഡി', തറ്റ്ജന ബോസിക്കിന്റെ 'ഹാപ്പിലി എവര്‍ ആഫ്റ്റര്‍', ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ പീകോക്ക് പുരസ്‌കാരം നേടിയ ആന്‍ഡ്രെ സ്യാഗിനറ്റ്‌സെയുടെ 'ലെവിയാതന്‍' തുടങ്ങിയവയും ലോകസിനിമാവിഭാഗത്തില്‍ ഉണ്ടാകും.

No comments:

Post a Comment